വാൽപ്പാറ അപകടം; ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായെന്ന് അന്വേഷണ റിപ്പോർട്ട്

വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്
ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇറക്കത്തില്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതെ ഇറങ്ങിയതും അപകടത്തിന് കാരണമായിട്ടുണ്ടാവാം. വളവില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയിട്ടുണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചുരം റോഡിന്റെ വശങ്ങളില്‍ എല്ലായിടത്തും സുരക്ഷാ ബാരിക്കേഡ് സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

ആശുപത്രിയിലായതിനാല്‍ ഡ്രൈവറുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മൊഴി കൂടി എടുത്താലേ കൂടുതല്‍ വ്യക്തത വരൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടം സംബന്ധിച്ച റിപ്പോര്‍ട്ട് പൊള്ളാച്ചി ആര്‍ടിഒ സര്‍ക്കാരിന് കൈമാറി. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവരിൽ 9 പേരാണ് അപകടത്തിൽ മരിച്ചത്.