തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാൻസ്ജെൻഡർ വ്യക്തികള്‍ക്കും കെഎസ്ആർടിസിയില്‍ സൗജന്യമായി യാത്രചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
സൗജന്യയാത്രയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ‘പ്രിയദർശിനി’ എന്നാണ് ഈ പദ്ധതിയെ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഓർഡിനറി ബസിലാണ് ആദ്യം സൗജന്യയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. മാസം 65 കോടിയോളം ബാദ്ധ്യത സർക്കാരിന് വരും. വർഷത്തില്‍ 800 കോടിരൂപയോളം കെഎസ്ആർടിസിക്ക് വരുമാനകുറവ് വരും. അതു സർക്കാർ നല്‍കും. ഇപ്പോള്‍ ഒരു വർഷം 1500 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് കൊടുക്കുന്നുണ്ട്. അതിനൊപ്പം ഇതും നല്‍കും. ആദ്യം ഘട്ടമെന്ന രീതിയിലാണ് ഓർഡിനറിയില്‍ സൗജന്യയാത്ര നല്‍കുന്നത്. കെഎസ്ആർടിസിയുടെ നിലമെച്ചപ്പെടുത്തിയിട്ട് രണ്ടാം ഘട്ടത്തെക്കുറിച്ച് ആലോചിക്കും. സ്വന്തമായി വരുമാനം ഉണ്ടാക്കാൻ കെഎസ്ആർടിസിയെ പ്രേത്സാഹിപ്പിക്കും. എല്ലാകാര്യങ്ങളെ കുറിച്ചും പഠിക്കാനാണ് ആദ്യം ഓർഡിനറിയില്‍ പദ്ധതി നടപ്പിലാക്കുന്നത്’- വി ഡി സതീശൻ വ്യക്തമാക്കി.
