കോട്ടയം വൈക്കത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ തണ്ണീർമുക്കം ബണ്ടിനു സമീപം വേമ്പനാട്ടുകായലിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം :  വൈക്കത്ത് നിന്ന് കാണാതായ വിദ്യാർഥിയെ തണ്ണീർമുക്കം ബണ്ടിന് സമീപം വേമ്പനാട്ടുകായലിൽ മരിച്ച നിലയിൽ കണ്ടെത്തി.

വൈക്കം കുടവെച്ചൂർ പുതുചിറയിൽ മനുവിൻ്റെയും ദീപയുടെയും മകൻ കാർത്തിക് (15) ആണ് മരിച്ചത്. വൈക്കം വല്ലകം സെയ്ന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയാണ്.

ചൊവ്വാഴ്ച രാവിലെ മുതലാണ് കാർത്തിക്കിനെ കാണാതായത്. ബന്ധുക്കൾ സ്കൂളിന് മുമ്പിലായി കാർത്തിക്കിനെ കൊണ്ടുപോയി വിട്ടിരുന്നു. സ്കൂളിൽനിന്ന് തിരികെ എത്തിയില്ല. തുടർന്ന് വൈക്കം പോലീസിൽ പരാതി നൽകുകയായിരുന്നു.

ബുധനാഴ്ച രാവിലെ വൈക്കം പോലീസ് നടത്തിയ അന്വേഷണത്തിൽ തണ്ണീർമുക്കം ബണ്ടിന് നടുഭാഗത്തുനിന്നും കാർത്തിക്കിന്റെ ഒരുചെരുപ്പും ബാഗും മൊബൈൽഫോണും കണ്ടെത്തി.

തുടർന്ന് വൈക്കം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സേന എത്തി കായലിന്റെ മധ്യഭാഗത്ത് സംശയംതോന്നിയ സ്ഥലത്ത് നടത്തിയ തിരച്ചിലിൽ മറ്റൊരു ചെരുപ്പും കണ്ടെത്തി. വിശദമായ തിരച്ചിലിൽ ഉച്ചയോടെ കാർത്തിക്കിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു