വൈക്കം: വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്‌ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 1,10,000 രൂപ കവർന്നു. പൊതി റെയിൽവേ മേൽപാലത്തിനു സമീപം പുത്തൻപുരയ്ക്കൽ പി.വി.സെബാസ്റ്റ്യൻ്റെ(72) വീട്ടിലാണ് മോഷണം നടത്തിയത്.
ശനിയാഴ്ച്ച രാത്രി 11നും ഇന്നലെ പുലർച്ചെ ഒന്നിനും ഇടയിലാണ് മോഷണം നടന്നത്. അടുത്ത ദിവസം വീട്ടുടമയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിനായാണ് ബാങ്കിൽനിന്നു പണമെടുത്തു വീട്ടിൽ സൂക്ഷിച്ചത്. വിമുക്‌തഭടനായ സെബാസ്‌റ്റ്യനും റിട്ട. നഴ്‌സിങ് കോളേജ് പ്രിൻസിപ്പലായ ഭാര്യ ഏലിയാമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
രാത്രി ഒന്നോടെ ഉറക്കമുണർന്നപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നതു കണ്ടപ്പോഴാണ് മോഷണവിവരം വീട്ടുകാർ അറിഞ്ഞത്. ഏതാനും ദിവസം മുൻപ് വീട്ടുകാർ സ്ഥാപിച്ച സിസിടിവി ക്യാമറകൾ മുകളിലേക്കു തിരിച്ചുവച്ച ശേഷമാണ് മോഷ്‌ടാവ് അകത്തുകടന്നത്.
തലയോലപ്പറമ്പ് എസ്ഐ കെ.ജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസും കോട്ടയത്തുനിന്നു വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
