വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ മത്സരരംഗത്ത് ഇറക്കിയേക്കും

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന. തിരഞ്ഞെടുപ്പില്‍ വിഎസ് ഫാക്ടര്‍ ചര്‍ച്ചയാക്കാന്‍ അരുണ്‍ കുമാര്‍ മത്സരിച്ചാല്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. വിഎസിന്റെ ജന്മനാടായ ആലപ്പുഴയിലെ കായംകുളത്തേക്കാണ് അരുണ്‍ കുമാറിനെ പരിഗണിക്കുന്നത്. വിഎസ് അവസാനം എംഎല്‍എ ആയിരുന്ന പാലക്കാട്ടെ മലമ്പുഴ മണ്ഡലവും പരിഗണനയിലുണ്ട്. വിഎസ് അച്യുതാനന്ദന് പാര്‍ട്ടിക്കുപരി ഉണ്ടായിരുന്ന ജനപിന്തുണ ഇടതുപക്ഷത്തിന് അനുകൂലമാക്കുകയാണ് ലക്ഷ്യം.

കായംകുളത്താണ് അരുണ്‍ കുമാറിന് പ്രാഥമിക പരിഗണന. യു പ്രതിഭ അവിടെ രണ്ട് തവണ എംഎല്‍എ ആയതിനാല്‍ ഇളവ് നല്‍കിയാലേ ഇനി മത്സരിക്കാനാകൂ. 2001 മുതല്‍ 2016 വരെ മലമ്പുഴയില്‍ നിന്നാണ് വി എസ് നിയമസഭയിലെത്തിയത്. എന്നാല്‍ ചര്‍ച്ചയെക്കുറിച്ച് ഒന്നും അറിയില്ലെന്നും പാര്‍ട്ടിയല്ലേ അതൊക്കെ തീരുമാനിക്കേണ്ടതെന്നുമാണ് വിഎ അരുണ്‍ കുമാര്‍ പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുളള ചര്‍ച്ച ആരംഭിച്ചിട്ടില്ലെങ്കിലും നേതൃതലത്തില്‍ അനൗദ്യോഗിക ചര്‍ച്ച നടക്കുന്നുണ്ട്.