നീതിപൂര്‍വകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ല; കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ലെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് വി ‌ഡി സതീശൻ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെക്കുറിച്ച്‌ അന്വേഷിക്കണമെന്നും പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

‘രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കനത്ത ചൂടിലും മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേർ നിരാശയോടെ മടങ്ങിയ സംഭവങ്ങളുണ്ടായി. ആറ് മണിക്ക് മുൻപ് ബൂത്തില്‍ എത്തിയ നിരവധി പേർക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി.

സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നതിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാജയം സംഭവിച്ചു’- അദ്ദേഹം പ്രതികരിച്ചു.