യുപിയിൽ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടക്കൊല; കേസ് പിൻവലിക്കണമെന്ന ആവശ്യം തള്ളി കോടതി

ഉത്തർപ്രദേശിലെ ദാദ്രിയിൽ ബീഫ് ഇറച്ചി സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‍ലാഖിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് സർക്കാറിന് തിരിച്ചടി. പ്രതികൾക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷ കോടതി തള്ളി. സൂരജ്പൂരിലെ കോടതിയാണ് സർകാറിന്റെ അപേക്ഷ തള്ളിയത്. കൂടാതെ വിചാരണ വേഗത്തിലാക്കാനും കോടതി ഉത്തരവിട്ടു. 2015ലാണ് ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ കൂട്ടക്കൊല ചെയ്തത്. ഈ കേസിലാണ് നടപടി. ഡൽഹിയിൽ നിന്ന് കഷ്ടിച്ച് 50 കിലോമീറ്റർ അകലെയുള്ള ദാദ്രിയിലെ ബിസാദ എന്ന ഗ്രാമത്തിലായിരുന്നു മുഹമ്മദ് അഖ്‌ലാഖിന്‍റെ വീട്. പശുവിനെ അറുത്ത് അതിന്റെ മാംസം വീട്ടിൽ സൂക്ഷിച്ചുവെന്ന അഭ്യൂഹങ്ങൾ പരന്നതിനെ തുടർന്നാണ് അയൽക്കാരടങ്ങുന്ന ആൾക്കൂട്ടം അഖ്‌ലാഖിനെ തല്ലിക്കൊന്നത്. കുറ്റപത്രത്തിൽ പേരുള്ള എല്ലാവർക്കുമെതിരായ കുറ്റങ്ങൾ പിൻവലിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രാദേശിക കോടതിയോട് അനുമതി തേടിയതോടെയാണ് കേസ് വീണ്ടും ചർച്ചയായത്.