രാജ്യസഭാ തിരഞ്ഞെടുപ്പിലെ ഏക സീറ്റ് കോൺ​ഗ്രസിന് നൽകി ടിവികെ; ഔദ്യോഗികമായി പ്രഖ്യാപിച്ച് വിജയ്

തമിഴ്‌നാട്ടിൽ രാജ്യസഭാ തിരഞ്ഞെടുപ്പിലെ ഏക സീറ്റ് കോൺഗ്രസിന് നൽകി ടിവികെ. പ്രവീൺ ചക്രവർത്തി സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം. ഞായറാഴ്ചയാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ നേതാവുമായ വിജയ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ കോൺഗ്രസ് നേതാക്കളായ പി ചിദംബരവും എഐസിസി ഇൻചാർജ് ഗിരീഷ് ചോദാങ്കറും മന്ത്രി രാജേഷ് കുമാറും അടങ്ങുന്ന സംഘം ഇന്ന് മുഖ്യമന്ത്രി വിജയ്‌യെ സെക്രട്ടേറിയറ്റിലെത്തി കണ്ടിരുന്നു. കോൺഗ്രസ് സംഘം മടങ്ങിയതിന് പിന്നാലെയാണ്, എംപി സീറ്റ് കോൺഗ്രസിന് അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം വിജയ്‌യുടെ ഭാഗത്തുനിന്നും ഉണ്ടായത്.

വർഷങ്ങളായി തമിഴ്‌നാട് മന്ത്രിസഭയിൽ ഇടമില്ലാതിരുന്ന കോൺഗ്രസിന് രണ്ട് മന്ത്രിമാരെയാണ് ടിവികെ സഖ്യത്തിലൂടെ ഇത്തവണ ലഭിച്ചത്. അതിന് പിന്നാലെയാണ് ഒരു രാജ്യസഭാ സീറ്റ് കൂടി തമിഴ്‌നാട്ടിൽ നിന്ന് ലഭിക്കുന്നത്. ഒരു കാര്യങ്ങളിലും വിജയ് കോൺഗ്രസിനൊപ്പം നിൽക്കുന്നില്ല എന്ന പരാതികൾക്കിടയിലാണ് രാജ്യസഭ സീറ്റ് കോൺ​ഗ്രസിന് വിട്ട് നൽകിയത്. ജൂൺ 18നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക.