പുതിയ സംവിധാനം; ടോള്‍ ബൂത്തില്‍ ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ‘ഡബിള്‍ ചാര്‍ജ്’ ഒഴിവാക്കി

കൊച്ചി: ദേശീയപാതകളിലെ ടോള്‍ ബൂത്തുകളില്‍ കാഷ് ഇടപാടുകള്‍ കുറയ്ക്കാൻ കേന്ദ്ര സർക്കാർ പുതിയ നീക്കം തുടങ്ങി.

ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇതുവരെ ബാധകമായിരുന്ന ഇരട്ടിപ്പണം ഈടാക്കുന്ന സംവിധാനം മാറ്റിയാണ് പുതിയ തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ നിർദേശപ്രകാരം, ഏപ്രില്‍ 10 മുതല്‍ ഫാസ്റ്റാഗ് ഇല്ലാതെ ടോള്‍ പ്ലാസയിലേക്ക് എത്തുന്നവർക്ക് യുപിഐ വഴി പണമടച്ചാല്‍ സാധാരണ നിരക്കിന് 25 ശതമാനം അധികം നല്‍കിയാല്‍ മതിയാകും.

ഉദാഹരണത്തിന്, ടോള്‍ നിരക്ക് 100 രൂപയായാല്‍ 125 രൂപ നല്‍കി യാത്ര തുടരാം. നിലവില്‍ ഇതേ സാഹചര്യത്തില്‍ 200 രൂപ വരെ ഈടാക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുമാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്. ഫാസ്റ്റാഗ് ഉപയോഗിക്കാത്തവരെ ഡിജിറ്റല്‍ പേയ്മെന്റിലേക്ക് ആകർഷിക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.