തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു.
വെടിക്കെട്ട് നടത്തിപ്പുകാരനായ സതീശന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നല്കുന്ന സൂചന. അപകടത്തില്‍ പരിക്കേറ്റവരില്‍ സതീശൻ ഉള്‍പ്പെടെ നാല് പേർ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
അതേസമയം, പരിക്കേറ്റ മറ്റ് ആറ് പേർ ഇന്ന് ആശുപത്രി വിട്ടേക്കും. അപകടത്തെത്തുടർന്ന് കാണാതായ നാല് പേരെ തിരിച്ചറിയുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫലം വരുന്നതോടെ കാണാതായവരെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ കാരണങ്ങളെക്കുറിച്ച് വിദഗ്ധ സംഘം പരിശോധന നടത്തിവരികയാണ്. അപകടത്തില്‍ പത്ത് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. തിരുവമ്പാടിക്കായി പടക്കസാമഗ്രികള്‍ നിർമിക്കുകയായിരുന്ന നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.
