തൃശൂർ: തൃശ്ശൂരില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കോപ്പ് നിർമ്മാണത്തിനിടെ സ്ഫോടനം നടന്ന സ്ഥലത്ത് ഇന്ന് വിദഗ്ധ പരിശോധന നടക്കും.
കൂടുതല്‍ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ ഉണ്ടോ എന്ന് കണ്ടെത്താൻ കടാവർ നായ്ക്കളെ കൊണ്ടുവന്നുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. രാവിലെ ആറു മണിയോടെയാണ് കടാവർ നായ്ക്കളെ എത്തിച്ചുള്ള പരിശോധന ആരംഭിച്ചത്.
ആരുടെയെങ്കിലും ശരീരഭാഗങ്ങള്‍ ചിന്നി ചിതറിയിട്ടുണ്ടോ എന്ന കാര്യം കൂടി പരിശോധിക്കും. അതിന് വേണ്ടിയാണ് കടാവർ നായ്ക്കളെ കൊണ്ടുവരുന്നത്.
സ്ഫോടനത്തില്‍ മരിച്ച 9 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. അഞ്ച് എണ്ണം തിരിച്ചറിഞ്ഞു. മൂന്നെണ്ണം പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്.
23 മൃതദേഹ അവശിഷ്ടം ലഭിച്ചു. അവയുടെ ഡിഎൻഎ സാമ്പിളുകള്‍ ശേഖരിക്കലാണ് നടക്കുന്നതെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടില്‍ വീട്ടില്‍ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടില്‍ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടില്‍ വീട്ടില്‍ വിജയൻ മകൻ സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദർശന്റെയും വാസുദേവന്റെയും സുവിന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ബാക്കി നാലുപേരെ തിരിച്ചറിഞ്ഞിട്ടില്ല.
13 പേർ ചികിത്സയില്‍ കഴിയുന്നുണ്ട്. സതീഷ് (46), പ്രവീണ്‍ (45) എന്നിവർ വെന്റിലേറ്ററിലാണ്. ബാബു (56), വിഷ്ണു (30), രാജേഷ് (40), ഹരി (40), അനിത (50), അഖില്‍ (30), ഉദയകുമാർ (48), ബാബു (57), ഭവാനി (65), സുന്ദരൻ (46), സാജൻ (37) എന്നിവരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന സുഭദ്രയെ ഡിസ്ചാർജ് ചെയ്തു.
