കോട്ടയം തൃക്കൊടിത്താനത്ത് കടം കൊടുത്ത പണം തിരികെ ചോദിച്ചതിനെ തുടർന്ന് സംഘർഷം: ആറ് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: തൃക്കൊടിത്താനത്ത് വീട്ടിൽ വച്ച് പരസ്പരം ഉണ്ടായ സംഘർഷത്തെ തുടർന്ന് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

തൃക്കൊടിത്താനം കിളിമല ഭാഗത്ത് കുഴിത്തകിടിയിൽ വീട്ടിൽ അജീഷ് മോൻ കെ.എ (30), പായിപ്പാട് കോട്ടമുറി ഭാഗത്ത് ചിറയിൽ വീട്ടിൽ അഭിജിത്ത് സി.എ (29), തൃക്കൊടിത്താനം കിളിമല ഭാഗത്ത് വേലിക്കകം വീട്ടിൽ ജിയേഷ് വി.എസ് (38), ഇയാളുടെ സഹോദരൻ ജിനീഷ്.എസ് (37), തൃക്കൊടിത്താനം കിളിമല ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ എബിൻ ജെയിംസ് (29), തൃക്കൊടിത്താനം കിളിമല ഭാഗത്ത് കാരിച്ചാൽ വീട്ടിൽ അരുൺ ഗോപാലൻ (മനു 35) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരിലോരാളായ എബിൻ ജെയിംസ് അജീഷ് മോന് കടം കൊടുത്തിരുന്ന പണം തിരികെ ചോദിച്ചിരുന്നു. ഇതിലുള്ള വിരോധം മൂലം അജീഷ് മോനും ഇയാളുടെ സുഹൃത്തായ അഭിജിത്തും ചേർന്ന് ഇവരുടെ മറ്റൊരു സുഹൃത്തായ തൃക്കൊടിത്താനം കിളിമല രാജീവ് ഗാന്ധി കോളനിക്ക് സമീപം താമസിക്കുന്ന യുവാവിന്റെ വീട്ടിൽ എത്തുകയും അവിടെ ഉണ്ടായിരുന്ന എബിൻ ജെയിംസും, ഇയാളുടെ സുഹൃത്തുക്കളായ ജിയേഷ്, ജിനീഷ്, അരുൺ ഗോപാലൻ എന്നിവരുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും പരസ്പരം ആക്രമിക്കുകയുമായിരുന്നു.

ഇരുകൂട്ടരുടെയും പരാതിയിൽ തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ആറുപേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തൃക്കൊടിത്താനം സ്റ്റേഷൻ എസ്. എച്ച്. ഓ അനൂപ് ജി, എസ്.ഐ ഷിബു കെ, എ.എസ്.ഐ ആന്റണി, സി.പി.ഓ കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.