പറയുന്നയര്‍ന്ന് നിമിഷങ്ങൾക്കകം സാങ്കേതിക തകരാർ; പിഞ്ചുകുഞ്ഞുങ്ങളടക്കം 141 ജീവനുകള്‍ സ്വന്തം കൈകളില്‍; ആകാശത്ത് വട്ടമിട്ട് പറന്നത് രണ്ട് മണിക്കൂറോളം; ഒടുവിൽ മനോധൈര്യം കൈവിടാതെ സേഫ് ലാൻഡിങ്; വനിതാ പൈലറ്റ് ഡാനിയല്‍ പെലിസക്ക് അഭിനന്ദന പ്രവാഹം

ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ 141 യാത്രക്കാരുമായി ലാൻഡ് ചെയ്ത പൈലറ്റിന് അഭിനന്ദന പ്രവാഹം.

പൈലറ്റ് ക്യാപ്റ്റൻ ഡാനിയല്‍ പെലിസയാണ് ആത്മധൈര്യത്തിന്റെ നേർരൂപമായി വിമാനം താഴെയിറക്കിയത്.
പിന്നാലെ, സോഷ്യല്‍മീഡിയയില്‍ പെലിസക്ക് അഭിനന്ദന പ്രവാഹം ഒഴുകി.

എയര്‍ ഇന്ത്യാ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വനിതാ പൈലറ്റിന് കൈയടിക്കുകയാണ് ഇപ്പോള്‍ അധികൃതരും സോഷ്യല്‍ മീഡിയയും. പെലിസയുടെ പ്രവര്‍ത്തന പരിചയവും മനോബലവും ഒന്നുകൊണ്ട് മാത്രമാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സാധിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്.

സിനിമകളില്‍ കാണുന്ന നാടകീയ രംഗങ്ങള്‍ക്ക് സമാനമായിരുന്നു സംഭവവികാസങ്ങള്‍.
ആശങ്കകള്‍ക്കൊടുവില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് വിമാനത്തെ വരവേറ്റത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യതില്‍ സന്തോഷമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. പൈലറ്റിനെയും ക്യാബിൻ ക്രൂവിനെയും തമിഴ്‌നാട് മുഖ്യമന്ത്രി അഭിനന്ദിച്ചു.

എയര്‍ ഇന്ത്യ വിമാനം പറയുന്നയര്‍ന്ന് അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ സാങ്കേതിക തകരാർ ശ്രദ്ധയില്‍പ്പെട്ടു. നിറയെ ഇന്ധനമുള്ളതിനാല്‍ ലാന്‍ഡ് ചെയ്യാനും ചക്രങ്ങള്‍ കൃത്യമായി യഥാസ്ഥാനത്ത് അല്ലാത്തതിനാല്‍ യാത്ര തുടരാനും സാധിക്കാത്ത അവസ്ഥയായിരുന്നു. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 141 ജീവനുകളാണ് വിമാനത്തിലുള്ളത്. ഇതിനിടെ വാർത്ത പുറംലോകമറിഞ്ഞു.

വിമാനത്തിലെ ഇന്ധനം കത്തിതീർക്കുക എന്നതായിരുന്നു മുന്നിലുള്ള പ്രധാന മാർഗങ്ങളിലൊന്ന്. ഇതിനായി ആകാശത്ത് രണ്ട് മണിക്കൂറോളം വട്ടമിട്ട് പറന്നു. തുടർന്നായിരുന്നു എമർജെൻസി ലാൻഡിങ്. ലാന്‍ഡിംഗിന് മുന്‍പായി 20 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ തയാറാക്കിയിരുന്നു.