സംസ്ഥാനത്ത് വിവിധ മൃഗാശുപത്രികളില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന ; ‘ഓപ്പറേഷൻ വെറ്റ്‌സ്‌ക്യാൻ ‘ എന്ന പേരിലാണ് 56 മൃഗാശുപത്രികളില്‍ പരിശോധന നടത്തുന്നത്.

 

തിരുവനന്തപുരം  :  ഡോക്ടര്‍മാര്‍ കൂടിയ വിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും നല്‍കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇന്ന് രാവിലെ 11 മുതലാണ് പരിശോധന ആരംഭിച്ചത്.

എറണാകുളം ജില്ലയില്‍ എട്ട്, കോട്ടയം അഞ്ച്, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നാല് വീതവും മറ്റുജില്ലകളില്‍ മൂന്നുവീതവും മൃഗാശുപത്രികളിലാണ് പരിശോധന നടക്കുന്നത്. ചില ഡോക്ടര്‍മാര്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും വാങ്ങി ഉപഭോക്താക്കള്‍ക്ക് കൂടിയ വിലയ്ക്ക് വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

ചില ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയത്തും സ്വകാര്യ പ്രാക്ടീസ് നടത്തിവരുന്നതായും പരാതിയുണ്ട്. മറ്റുചിലര്‍ സര്‍ക്കാര്‍ നല്‍കുന്ന മരുന്നുകള്‍ സ്വകാര്യ പ്രാക്ടീസ് നടത്തുമ്പോൾ ഉപഭോക്താക്കള്‍ക്ക് പണം ഈടാക്കി വില്‍ക്കുന്നതായും റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് വിജിലൻസ് ഓപ്പറേഷൻ വെറ്റ്‌സ്‌കാൻ എന്ന പേരില്‍ സംസ്ഥാനത്തെ 56 മൃഗാശുപത്രികളില്‍ നടത്തിവരുന്നത്.