ബാലഗോപാലിന്‍റെ പെട്ടി ജനപ്രിയമാകും? തിരഞ്ഞെടുപ്പിന് മുൻപുള്ള പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ; കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഉറ്റുനോക്കി കേരളം

തിരുവനന്തപുരം: കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതിയേതര വരുമാന വർധനവിനുള്ള മാര്‍ഗ്ഗങ്ങളാകും നാളത്തെ സംസ്ഥാന ബജറ്റിന്‍റെ ഫോക്കസ്.

തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങളും കുറയാനിടയില്ല. പ്രഖ്യാപിത ഇടതു നയങ്ങളില്‍ നിന്ന് വഴിമാറിയുള്ള മാറ്റങ്ങള്‍ കൂടിയാണ് ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.

മൂന്ന് വര്‍ഷം കൊണ്ട് മുഴുവൻ പ്രവര്‍ത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖം മുന്നില്‍ കണ്ടാകും സംസ്ഥാന ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളത്രയും. വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ട്.

സാങ്കേതിക നൂലാമാലകള്‍ ഒഴിവാക്കി വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനുള്ള സാധ്യതളെല്ലാം തുറന്നിടുമെന്ന സൂചന ധനമന്ത്രി നല്‍കിക്കഴിഞ്ഞു. കിഫ്ബി റോഡിലെ ടോളിന് സമാനമായി പ്രഖ്യാപിത ഇടതു നയങ്ങളില്‍ നിന്ന് എല്ലാം മാറി വരുമാന വര്‍ദ്ധനക്കുമുണ്ടാകും നിര്‍ദ്ദേശങ്ങള്‍.