കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്ക് ചുമതല.
ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും സംഘത്തിലുണ്ട്. മരണത്തിന് കാരണം ഇൻകം ടാക്സ് ഉദ്യോഗസ്ഥരെന്ന് സഹോദരൻ ആരോപിച്ചു. ആരോപണം തള്ളി ആദായ നികുതി വകുപ്പ് രംഗത്തെത്തിയിരുന്നു. റോയിക്ക് മേല്‍ സമ്മർദം ചെലുത്തിയിട്ടില്ലെന്നും വിശദീകരണം.
ഹൃദയത്തില്‍ വെടിയുണ്ട തുളച്ച് കയറിയാണ് മരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംസ്കാരം നാളെ വൈകിട്ട് ബെംഗളൂരുവില്‍. ഡോ.റോയ് സി.ജെയുടെ മരണത്തില്‍ അഞ്ച് പേജുള്ള പരാതിയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് പൊലീസിന് കൈമാറിയത്.
ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ ഡോ. റോയ് സ്വന്തം മുറിയിലേക്ക് പോയി. വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട ശേഷമാണ് സ്വയം വെടിയുതിർത്തത്. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിരുന്നുവെന്നും പരാതില്‍ പറയുന്നു.
കുറ്റമറ്റ അന്വേഷണത്തിനാണ് കർണാടക സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. അതേസമയം മരണകാരണം നെഞ്ചിന്റെ ഇടതുവശത്ത് അഞ്ചാം വാരിയെല്ലിലൂടെ ഹൃദയത്തിലേക്ക് വെടിയുണ്ട തുളച്ചുകയറിയതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. വലതു കൈകൊണ്ടാണ് വെടിയുതിർത്തതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. വെടിയുണ്ട ഫോറൻസിക് വിഭാഗത്തിന് കൈമാറി. കുടുംബാംഗങ്ങളുടെയും ഐടി ഉദ്യോഗസ്ഥരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
