സോഷ്യൽ മീഡിയയുടെ ഉപയോഗം കുട്ടികൾക്കിടയിൽ വർധിക്കുന്നു; നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനവുമായി കേന്ദ്രം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വ്യത്യസ്ത പ്രായമാണ് നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഒരു ഏകീകൃത നിയമം കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചത്. മൂന്ന് പ്രായപരിധികള്‍ നിശ്ചയിച്ചാകും നിയന്ത്രണങ്ങള്‍. എട്ട് മുതല്‍ 12 വയസ്സ് വരെയും 12 മുതല്‍ 16 വയസ്സ് വരെയും 16 മുതല്‍ 18 വയസ്സ് വരെയുമാണ് മൂന്ന് പ്രായപരിധി.

വൈകുന്നേരങ്ങളിലും രാത്രിയിലും ലോഗിന്‍ ചെയ്യുന്നതിന് നിയന്ത്രണമോ, അല്ലെങ്കില്‍ ഒരു ദിവസം നിശ്ചിത സമയം മാത്രം ഉപയോഗിക്കാനുള്ള അനുമതിയോ ആണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കുട്ടികളെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ നിയമം അനിവാര്യമാണെന്നാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഓസ്‌ട്രേലിയ കൊണ്ടുവന്നതിന് സമാനമായി കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. ഇന്തോനേഷ്യ ഈ മാസം 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമത്തിൽ നിരോധം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.