തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്ന ഈ കാലത്തില്‍ തിരഞ്ഞെടുപ്പു കാല പ്രചാരണത്തിനായി സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കാറുണ്ട്.
റീലുകളും പോസ്റ്റുകളും തുടരെത്തുടരെ അയച്ച് വോട്ടർമാരുടെ ശ്രദ്ധ നേടാൻ സമൂഹമാധ്യമങ്ങള്‍ സഹായകമാണ്. പരസ്യങ്ങളോ പരസ്യസ്വഭാവമുള്ളതോ ആയ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിലൂടെ ഇവർ പങ്കുവയ്ക്കാറുണ്ട്.
എന്നാല്‍ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും നല്കുന്ന പരസ്യങ്ങള്‍ക്കും അനുമതി വേണമെന്ന് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നല്‍കിയിരിക്കുകയാണ്. മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കും മുൻപായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയില്‍ (എംസിഎംസി) നിന്ന് മുൻകൂട്ടി അനുമതി വേണമെന്ന് നേരത്തേ കമ്മിഷൻ നിർദേശമുണ്ടെങ്കിലും ഇതു സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കും ബാധകമാക്കുന്നതാണ് ഇപ്പോഴത്തെ നടപടി.
സ്ഥാനാർഥികള്‍ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോള്‍ നല്കുന്ന സത്യവാങ്മൂലത്തില്‍ തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങളും വെളിപ്പെടുത്തണം. പരസ്യത്തിനു ചെലവാകുന്ന തുകയുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് പൂർത്തിയായി 75 ദിവസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിക്കണമെന്നും നിർദേശത്തില്‍ പറഞ്ഞു.
