‘എല്ലാവരെയും സന്തോഷിപ്പിക്കാൻ ഖദറണിഞ്ഞു; കുട്ടികള്‍ക്കായി മീശയും പിരിച്ചു’; കലോത്സവത്തിന്റെ സമാപനവേദിയില്‍ മുഖ്യആകർഷകമായി മോഹൻലാല്‍

തൃശൂർ: 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യആകർഷകമായി നടൻ മോഹൻലാല്‍.

ഖദർ ജുബ്ബയിലും മുണ്ടിലുമെത്തിയ മോഹൻലാലിന്റെ പ്രസംഗം കേള്‍ക്കാനാണ് വേദിയിലുള്ളവർ അക്ഷമരായി കാത്തുനിന്നത്.
വടക്കുംനാഥനെ സ്മരിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

കലോത്സവം മത്സരമല്ലെന്നും ഉത്സവമാണെന്നും ജയപരാജയങ്ങള്‍ക്ക് അപ്പുറം മുന്നിലുള്ള അനന്ത സാദ്ധ്യതകളെ ഉപയോഗപ്പെടുത്തി മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയിലാണ് ഖദർ ധരിച്ചതെന്നും കുട്ടികളെ സന്തോഷിപ്പിക്കാൻ മീശയും പിരിച്ചെന്നും മോഹൻലാല്‍ നർമ്മത്തോടെ കൂട്ടിച്ചേർത്തു. നടിമാരായ മഞ്ജു വാര്യർ, നവ്യാ നായർ, ഗായകരായ കെ എസ് ചിത്ര, ജി വേണുഗോപാല്‍ എന്നിവർ കലോത്സവങ്ങളിലൂടെ ഉയർന്നുവന്ന താരങ്ങളാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കണ്ണൂർ ജില്ലയ്ക്കും ആലത്തൂരിലെ ഗുരുകുലം ഹയർസെക്കൻഡറി സ്‌കൂളിനും മോഹൻലാല്‍ പ്രത്യേക അഭിനന്ദനങ്ങളും നേർന്നു.