ശബരിമല തീർഥാടനം: തിരക്ക് ഒഴിവാക്കാൻ വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധം, അനുവദിച്ചിട്ടുള്ള സമയ സ്ലോട്ട് കർശനമായി പാലിക്കണം: മാർഗ്ഗനിർദ്ദേശവുമായി കേരള പൊലീസ്

പമ്പ: തിരക്ക് ഒഴിവാക്കാൻ ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധമാക്കുമെന്ന് പൊലീസ്. അനുവദിച്ചിട്ടുള്ള സമയ സ്ലോട്ട് കർശനമായി പാലിക്കണം. സ്പോട്ട് ബുക്കിങ്ങുകൾ വളരെ പരിമിതമായതിനാൽ മുൻകൂർ ബുക്കിങ് ഇല്ലാതെ എത്തുന്നവരെ ഉൾക്കൊള്ളാനാകില്ല. വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാത്തവർക്ക് ദർശനത്തിന് അസൗകര്യവും നീണ്ട കാത്തിരിപ്പുസമയവും ഉണ്ടാകാൻ സാധ്യതയുണ്ട്.

അനിയന്ത്രിതമായ തിരക്ക് സുരക്ഷാക്രമീകരണങ്ങളെ തടസ്സപ്പെടുത്താൻ സാധ്യതയുള്ളതിനാൽ, തീർഥാടകർ യാത്ര ആരംഭിക്കുന്നതിനുമുമ്പ് ഒരു വെർച്വൽ ക്യൂ സ്ലോട്ട് ഉറപ്പാക്കാൻ ശ്രദ്ധിക്കണം.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ അനുവദിച്ച സമയത്തിനുള്ളിൽ മാത്രം എത്തുന്ന രീതിയിൽ യാത്ര ആസൂത്രണം ചെയ്യണമെന്നും പൊലീസ് അറിയിച്ചു.

 

മറ്റ് പ്രധാന നിർദേശങ്ങൾ

 

പരമ്പരാഗത പാതയായ മരക്കൂട്ടം, ശരംകുത്തി, നടപ്പന്തൽ എന്നിവയിലൂടെ സന്നിധാനത്ത് എത്തുക. പതിനെട്ടാംപടിയിലെത്താൻ ക്യൂ സംവിധാനം പാലിക്കുക. മടക്കയാത്രയ്ക്ക് നടപ്പന്തൽ മേൽപ്പാലം ഉപയോഗിക്കുക. ഡോളി ഉപയോഗിക്കുമ്പോൾ, ദേവസ്വം കൗണ്ടറിൽ മാത്രം പണമടച്ച് രസീത് സൂക്ഷിക്കുക. വാഹനത്തകരാർ, അപകടങ്ങൾ, മെഡിക്കൽ അടിയന്തരാവസ്ഥകൾ, മൃഗങ്ങളുടെ ഭീഷണി, മോഷണം, കുറ്റകൃത്യങ്ങൾ, കാണാതായ വ്യക്തികൾ തുടങ്ങിയ പ്രതിസന്ധി സാഹചര്യങ്ങളിൽ പൊലീസിനെ ബന്ധപ്പെടാൻ “14432′ എന്ന ഹെൽപ്പ്ലൈൻ നമ്പർ ലഭ്യമാണ്.

കുട്ടികൾ, പ്രായമായവർ, മാളികപ്പുറങ്ങൾ (പെൺകുട്ടികൾ) തുടങ്ങിയവരുടെ കഴുത്തിൽ വിലാസവും കോൺടാക്ട് നമ്പറുകളും അടങ്ങിയ തിരിച്ചറിയൽ കാർഡുകൾ തൂക്കുക. പതിനെട്ടാംപടിയിൽ തേങ്ങ ഉടയ്ക്കരുത്. അപ്പർ തിരുമുറ്റത്തോ തന്ത്രിനടയിലോ എവിടെയും വിശ്രമിക്കരുത്. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുത്.