കൊച്ചി: ശബരിമല സന്നിധാനത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സ്‌ട്രെച്ചറില്‍ ചുമന്നിറക്കരുതെന്ന് ഹൈക്കോടതി.
മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിന് ആംബുലൻസ് സൗകര്യം നിർബന്ധമാക്കണമെന്ന് കോടതി നിർദേശിച്ചു.
മൃതദേഹം സ്‌ട്രെച്ചറില്‍ ചുമന്നുകൊണ്ടുവരുന്ന കാഴ്ച മലകയറി വരുന്നവർക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നിലവില്‍ സന്നിധാനത്ത് വെച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സ്ട്രെച്ചറിലാണ് പമ്ബയിലേക്ക് മാറ്റുന്നത്. ഈ രീതിയില്‍ മൃതദേഹങ്ങള്‍ മാറ്റുന്നതില്‍ ഹൈക്കോടതി ഞെട്ടലും അതൃപ്തിയും രേഖപ്പെടുത്തി.
അയ്യപ്പ ഭക്തരുടെ ആരോഗ്യ സുരക്ഷയ്ക്കായി ദേവസ്വം ബോർഡ് സമഗ്ര പ്രോട്ടോക്കോള്‍ തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു. ഇത്തവണ മണ്ഡലകാലം ആരംഭിച്ച് ആദ്യ 8 ദിവസത്തെ തീർത്ഥാടനത്തിനിടെ എട്ട് തീർത്ഥാടകർ ശബരിമലയില്‍ വെച്ച് മരിച്ചിരുന്നു.
