സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി ഡിജിപി റവാഡ ചന്ദ്രശേഖര്‍; തീര്‍ത്ഥാടകാരുടെ തിരക്ക് പരിഗണിച്ച്‌ ഇന്ന് സ്പോട് ബുക്കിങ് 5000 മാത്രം; ഭക്തര്‍ പതിനെട്ടാംപടിയില്‍ എത്തുന്നത് അഞ്ച് മണിക്കൂര്‍ കാത്തുനിന്ന ശേഷം

ശബരിമല: തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ശബരിമലയില്‍ ഇന്ന് സ്പോട് ബുക്കിങ് 5000 മാത്രമായി കുറച്ചു.

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ഭക്തരുടെ നീണ്ട നിരയാണ് ശരംകുത്തിവരെയുണ്ട്.
അഞ്ച് മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് പലരും ദർശനം നടത്തുന്നത്.

ഞായറഴ്ച തിരക്ക് കുറവായിരുന്നുവെങ്കിലും തിങ്കളാഴ്ച ഒരുലക്ഷത്തിലധികം തീർത്ഥാടകരാണ് സന്നിധാനത്തെത്തിയത്. വീണ്ടും തിരക്ക് കൂടുന്ന സാഹചര്യത്തിലാണ് സ്പോട് ബുക്കിങ് 5000 മാത്രമായി കുറച്ചത്.

അതിനിടെ, ഡിജിപി റവാഡ ചന്ദ്രശേഖർ ശബരിമലയിലെത്തി ദർശനം നടത്തി. സന്നിധാനത്തെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇപ്രാവശ്യം പ്രതീക്ഷിച്ചതിലുമപ്പുറമുള്ള ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ ദിവസമുണ്ടായ തിരക്കിന് പിന്നാലെ എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന് പോലീസ് വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായുള്ള എല്ലാവിധ ക്രമീകരണങ്ങളും സജ്ജമാണ്. തിരക്കിനനുസരിച്ചാണ് സ്‌പോട്ട് ബുക്കിങ് അനുവദിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതായും ഡിജിപി വ്യക്തമാക്കി.