‘തന്ത്രിയുടെ പേരില്‍ രണ്ട് കോടി രൂപയുടെ നിക്ഷേപം’; കോടതിക്ക് മുന്നില്‍ തെളിവുകള്‍ നിരത്തി എസ്‌ഐടി

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കോടതിയില്‍ ഹാജരാക്കി.

തന്ത്രിയുടെ ജാമ്യഹർജി എതിർത്ത് നല്‍കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ എസ്‌ഐടി സൂചിപ്പിക്കുന്നത്. തന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും ധനകാര്യസ്ഥാപനത്തില്‍ വൻ നിക്ഷേപമുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

 

തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും നിക്ഷേപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. കൊല്ലം വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. തന്ത്രി പൊതുസേവകൻ എന്ന ഗണത്തില്‍പ്പെടുമെന്നും എസ്‌ഐടി വ്യക്തമാക്കി. തന്ത്രിയുടെ ജാമ്യഹർജിയിലെ വാദം പൂർത്തിയായി. ഈ മാസം 18ന് ജാമ്യഹർജിയില്‍ വിധിപറയും.

 

അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികളില്‍ തന്ത്രിയെ ഉള്‍പ്പെടുത്താൻ കഴിയില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. പക്ഷേ അതിനെ എതിർത്ത് പ്രോസിക്യൂഷൻ വാദങ്ങള്‍ നിരത്തി. തന്ത്രി ദേവസ്വം ബോർഡിന്റെ ഉദ്യോഗസ്ഥനല്ലെങ്കിലും ദേവസ്വം ബോർഡിന് കീഴില്‍ വരുന്നയാളാണ്. പല തവണ പല കാര്യങ്ങള്‍ പറഞ്ഞ് 2024-25 വർഷത്തില്‍ ഏഴ് ലക്ഷത്തോളം രൂപ തന്ത്രി ദേവസ്വം ബോർഡില്‍ നിന്ന് കെെപ്പറ്റിയിട്ടുണ്ട്. അതിനാല്‍ തന്ത്രി പൊതുസേവകൻ എന്ന ഗണത്തില്‍പ്പെടുമെന്നും അഴിമതി നിരോധന നിയമം ബാധകമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.