നമുക്ക് കൈകോര്‍ക്കാം റോബിന്‍ ബസിന് വേണ്ടി’; പിഴയൊടുക്കാനും നിയമപോരാട്ടത്തിനുമായി റോബിന്‍ ബസിന് സാമൂഹ്യമാധ്യമങ്ങളില്‍ പണപ്പിരിവ്: സംഭവത്തിന് പിന്നിലെ യഥാർത്ഥ്യം എന്ത്..?

തിരുവനന്തപുരം: സംസ്ഥാനത്ത് റോബിന്‍ ബസിനെ ചൊല്ലിയുള്ള വിവാദം തുടരുകയാണ്.

പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച്‌ റോബിൻ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ് മുന്നോട്ട് പോകുകയാണ്. ബസ് എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്ബിലേക്ക് മാറ്റിയിരിക്കുകയാണ് ഏറ്റവുമൊടുവില്‍.

കേരള, തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പുകള്‍ ഇതിനകം വലിയ തുക റോബിന്‍ ബസ് ഉടമയ്‌ക്ക് പിഴ ചുമത്തി. ഈ സാഹചര്യത്തില്‍ പിഴയൊടുക്കാനും നിയമപോരാട്ടത്തിനുമായി റോബിന്‍ ബസിന് സാമൂഹ്യമാധ്യമങ്ങളിലൂടെ പണപ്പിരിവ് നടക്കുകയാണോ?

പ്രചാരണം

റോബിന്‍ ബസിന് നീതി ലഭിക്കാന്‍ സാമ്ബത്തിക സഹായവുമായി നമുക്ക് കൈകോര്‍ക്കാം എന്നുപറഞ്ഞാണ് പോസ്റ്റര്‍ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരിക്കുന്നത്.

എന്ന എക്‌സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടില്‍ 2023 നവംബര്‍ 21-ാം തിയതി വന്ന ട്വീറ്റിലെ വിവരങ്ങള്‍ ഇങ്ങനെ…’പിണറായിയുടെ പൊലീസും സ്റ്റാലിന്‍റെ പൊലീസും കൂടി നമ്മുടെ റോബിൻ ബസിനെ പിടിച്ചു മുറുക്കുകയാണ്. ലക്ഷങ്ങള്‍ ആണ് ഇതുവരെ ഇരു സര്‍ക്കാരുകളും റോബിൻ ബസിന് ഫൈനായി ഈടാക്കിയത്. നമുക്ക് അവരെ സഹായിക്കേണ്ടേ? എല്ലാ സ്വയം സേവകരും സാധ്യമായ സഹായം ചെയ്യുക’. നമുക്ക് കൈകോര്‍ക്കാം റോബിനു വേണ്ടി എന്ന എഴുത്തും ബസിന്‍റെ ചിത്രവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ട്വീറ്റിനോടൊപ്പമുണ്ട്. സമാന ആഹ്വാനമുള്ള പോസ്റ്റുകള്‍ ഫേസ്‌ബുക്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ട്വീറ്റില്‍ നല്‍കിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചാല്‍ ഈ അക്കൗണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെതാണ് എന്ന് കാണാം. ട്വീറ്റിലെ വിവരങ്ങളില്‍ അക്കൗണ്ട് പേര് CMDRF Account No 2 എന്നാണെന്നും ബ്രാഞ്ച് തിരുവനന്തപുരം മെയിന്‍ ആണെന്നും കൊടുത്തിട്ടുണ്ട്. റോബിന്‍ ബസിന് വേണ്ടി പണപ്പിരിവ് നടത്തുന്നതായി സോഷ്യല്‍ മീഡിയയില്‍ കാണുന്ന പോസ്റ്റുകള്‍ അതിനാല്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആരെങ്കിലും കരുതിക്കൂട്ടി ഇത്തരമൊരു പണപ്പിരിവ് ക്യാംപയിന്‍ നടത്തുന്നതാണോ എന്ന് വ്യക്തമല്ല.