പത്തനംതിട്ട: റാന്നിയെ നടുക്കിയ കീക്കൊഴൂർ സ്വദേശി രഞ്ജിത കൊലക്കേസില്‍ ശിക്ഷ വിധിച്ച് കോടതി.
രഞ്ജിതയെ വെട്ടിക്കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് ജീവപര്യന്തം കഠിനതടവാണ് ശിക്ഷ.
പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്.
രഞ്ജിതയ്‌ക്കൊപ്പം താമസിച്ചിരുന്ന അതുല്‍ സത്യൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2023 ജൂണ്‍ 24 നായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്.
രഞ്ജിതയുടെ അച്ഛനെയും അമ്മയെയും പ്രതി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. മക്കളുടെ മുന്നിലിട്ടാണ് പ്രതി രഞ്ജിതയെ ക്രൂരമായി വെട്ടിക്കൊന്നത്.
മുൻപ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള അതുല്‍ സത്യനെതിരെ രഞ്ജിത പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.
കേസില്‍ വിചാരണ പൂർത്തിയാക്കി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയത്.
