പാലക്കാട്: കോൺഗ്രസിൻ്റെ കുതിപ്പ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 5111 വോട്ടുകള്‍ക്ക് മുന്നിലാണ്.
മൂന്നാം റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് നില ഉയര്‍ത്തിയിരുന്നു. ബിജെപി ശക്തികേന്ദ്രമായ പാലക്കാട് നഗസഭയില്‍ വോട്ടുകള്‍ എണ്ണുമ്ബോള്‍, കഴിഞ്ഞ തവണ ബിജെപി നേടിയ ലീഡ് നിലയേക്കാള്‍ വലിയ ഇടിവാണ് സി കൃഷ്ണകുമാറിന്റെ വോട്ടുകളില്‍ ഉണ്ടായിരിക്കുന്നത്.
ഒന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആയിരത്തിലധികം വോട്ടുകള്‍ക്ക് സി.കൃഷ്ണകുമാറായിരുന്നു ലീഡ് ചെയ്തത്. രണ്ടാം റൗണ്ടില്‍ രാഹുല്‍ നേരിയ ലീഡ് നേടി തുടങ്ങി. നഗസഭയില്‍ നില മെച്ചപ്പെടുത്തിയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ വിജയത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ. ശ്രീധരന്‍ നേടിയ ലീഡ് ബിജെപിക്ക് ആദ്യ റൗണ്ടില്‍ നേടാനായില്ല. ആദ്യ ഘട്ടത്തില്‍ ലീഡുണ്ടായിരുന്നെങ്കിലും ബിജെപിയുടെ വോട്ട് കുറഞ്ഞത് ബിജെപി ക്യാമ്ബില്‍ നിരാശ പടര്‍ത്തിയിരുന്നു. 2021 ല്‍ ഷാഫി പറമ്ബില്‍ ആദ്യ രണ്ട് റൗണ്ടിലും ഇ. ശ്രീധരന് പിന്നിലായിരുന്നുവെങ്കിലും തിരിച്ച് വരവിന്റെ സൂചന കാണിച്ചത് മൂന്നാം റൗണ്ടിലാണ്. സമാന സ്വഭാവമാണ് ഇത്തവണയും പ്രകടമാകുന്നത്.
ബിജെപി ശക്തികേന്ദ്രങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുയര്‍ത്തിയതോടെ യുഡിഎഫ് ക്യാമ്ബില്‍ ആഹ്ലാദപ്രകടനം ആരംഭിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന് മികച്ച ഭൂരിപക്ഷം നേടാനാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. പറക്കുന്നം, നൂറണി, ശ്രീരാമപാളയം, തൊണ്ടികുളം, വെണ്ണക്കര തുടങ്ങിയ മേഖലകള്‍ എണ്ണി തുടങ്ങുന്നതോടെ രാഹുലി മികച്ച ഭൂരിപക്ഷം നേടാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് അണികള്‍.
