തൃശൂര്‍ : വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാകേസ് പ്രതിയും ബിജെപി കൗണ്‍സിലറുമായ ആര് സുഗതന്. ഈശ്വര നാമത്തിലാണ് ജയിലിലെ ലൈബ്രറി ഹാളിലൊരുത്തിയ വേദിയില്‍ സുഗതന് സത്യപ്രതിജ്ഞ ചെയ്തത്. മേയര്‍ വിവി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലര്‍ ആണ് സുഗതന്.
മേയർക്കും പരിമിതമായ ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു ചടങ്ങിൽ പ്രവേശനമുണ്ടായിരുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്നാണ് ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയത്. വിധി ബിജെപി സ്വാഗതം ചെയ്തു. അതേസമയം ജയിലിലെ പ്രതിജ്ഞ ബിജെപിയ്ക്ക് നാണക്കേടാണെന്നാണ് സിപിഐഎമ്മിന്റേയും കോൺഗ്രസിന്റേയും പ്രതികരണം.
ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തതിന് സുഗതന് ഉള്‍പ്പെടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് മറ്റ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനില്‍ വെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും കാപ്പ ചുമത്തപ്പെട്ട് ജയിലിലായതിനാല്‍ സുഗതന് കൗണ്‍സിലര്‍മാര്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല.
