നിലമ്പൂർ: ഫിലിപ്പ് മമ്പാടിനെതിരേയുള്ള പോക്സോ കേസിൽ 15 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണച്ചുമതലയുള്ള നിലമ്പൂർ ഡിവൈ.എസ്.പി. വി.വി. ലതീഷ് പറഞ്ഞു.
പതിനാറുകാരിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന കുറ്റത്തിന് നിലമ്പൂർ പോലീസ് അറസ്റ്റുചെയ്ത മുൻ പോലീസ് ഓഫീസറും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് ഇപ്പോൾ ജയിലിലാണ്. ചേവായൂർ പോലീസിനു ലഭിച്ച പരാതിയിൽ കഴിഞ്ഞമാസം 13-നാണ് ഇദ്ദേഹത്തെ നിലമ്പൂർ പോലീസ് അറസ്റ്റുചെയ്തത്.
കൗൺസലിങ്ങിന് കൊണ്ടുവന്ന കുട്ടിയെ രക്ഷിതാക്കൾ ഫിലിപ്പിന്റെ വീട്ടിൽ താമസിക്കാനനുവദിക്കുകയായിരുന്നു. തുടർന്ന് കൗൺസലിങ്ങിന്റെ ഭാഗമായെന്നുപറഞ്ഞ് കുട്ടിയെ കാഞ്ഞങ്ങാട് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
ചേവായൂർ പോലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എങ്കിലും കേസിന്റെ തുടർച്ചയായി നിലമ്പൂർ പോലീസും അതിജീവിതയിൽനിന്ന് മൊഴിയെടുത്തിരുന്നു.
കഴിഞ്ഞമാസം 26-നാണ് ഫിലിപ്പിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തെളിവെടുപ്പിനുശേഷം തിങ്കളാഴ്ച രാവിലെ കോടതിയിൽ തിരിച്ച് ഹാജരാക്കി റിമാൻഡ്ചെയ്തു
