ടെറസിന് മുകളില്‍ വച്ച്‌ വിദ്യാര്‍ഥിനിയെ ക്രൂരമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ മദ്രസാ അധ്യാപകന് 70 വര്‍ഷം കഠിനതടവിന് വിധിച്ച്‌ കോടതി

കൊച്ചി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് മദ്രസ അധ്യാപകന് 70 വര്‍ഷം കഠിനതടവും 1,15,000 രൂപ പിഴയും വിധിച്ചു.

പട്ടിമറ്റം കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദ്ദീ(27)നെയാണ് പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.

2021 നവംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവിലായിരുന്നു സംഭവം നടന്നത്. മദ്രസയിലും മദ്രസയുടെ ടെറസിന്റെ മുകളില്‍ വെച്ചും അധ്യാപകന്‍ നിരന്തരമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളില്‍ കൗമാരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് അധ്യാപിക ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.