എംഎൽഎമാർ നിയമസഭയിൽ സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎമാർ സഭാനടപടികളിൽ സജീവമായി ഇടപെടണം. ചർച്ചകളും മറ്റും നടക്കുമ്പോൾ സഭയിൽ തന്നെ ഉണ്ടാകണം. സഭയുടെ അവസാനത്തെ സമ്മേളനത്തെ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിയമസഭാ കക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആരാണ് മത്സരിക്കാൻ വരുന്നതെന്ന് ഇപ്പോൾ നോക്കണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിങ്ങളിൽ ചിലർ മത്സരിച്ചേക്കാം ചിലർ മത്സരിച്ചേക്കില്ല. ഇപ്പോഴത്തെ പ്രവർത്തനങ്ങളെ അതൊന്നും ബാധിക്കേണ്ടതില്ല. മണ്ഡലങ്ങളിലെ പ്രവർത്തനം സജീവമായി കൊണ്ടുപോകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം നിയമസഭയിൽ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ മാറ്റം വരുത്തുകയും വായിക്കാതെ വിടുകയും ചെയ്ത ഭാഗങ്ങൾ കൂട്ടി ചേർത്ത് മുഖ്യമന്ത്രി. നയപ്രസംഗത്തിൽ ഗവർണർ വായിക്കാതെ വിട്ട ഭാഗം മുഖ്യമന്ത്രി നിയമസഭയിൽ വായിച്ചു. ഗവർണർ കേന്ദ്ര വിമർശനം വായിക്കാതെ വിട്ടതോടെ എതിർപ്പുമായി പിണറായി രംഗത്തെത്തുകയായിരുന്നു. സ്പീക്കറും ഗവർണറുടെ നീക്കത്തിൽ പ്രതികരിച്ചു. സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാഗമാണ് ഗവർണർ വായിക്കാതെ വിട്ടത്.
