ജനന- വിവാഹ സര്‍ട്ടിഫിക്കറ്റുകളടക്കം സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍; കെ-സ്മാര്‍ട്ട് പദ്ധതി ഇനി പ‍ഞ്ചായത്തുകളിലും

തിരുവനന്തപുരം: കെ-സ്മാർട്ട് പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ ഒരുങ്ങി തദ്ദേശസ്വയംഭരണ വകുപ്പ്.
കോർപ്പറേഷനുകള്‍ക്കും നഗരസഭകള്‍ക്കും ശേഷം സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും നാളെ മുതല്‍ കെ-സ്മാർട്ട് നിലവില്‍ വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇതോടെ പൂർണമായും ഓണ്‍ലൈനായി മാറും.

ഇതോടെ, കൈയില്‍ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ ജനന സർട്ടിഫിക്കറ്റും വിവാഹ സർട്ടിഫിക്കറ്റുമടക്കം സർക്കാർ സേവനങ്ങള്‍ എല്ലാം വിരല്‍ത്തുമ്പിലെത്തും. ഡിജിറ്റല്‍ ഗവേണൻസ് രംഗത്തെ അസാധാരണമായ കുതിച്ചുചാട്ടമാണ് കേരളത്തില്‍ യാഥാർഥ്യമാകുന്നത്.

സേവനങ്ങള്‍ക്കായി ഇനി പഞ്ചായത്ത് ഓഫീസുകള്‍ കയറിയിറങ്ങേണ്ടതില്ല. കെ സ്മാർട്ടില്‍ സർട്ടിഫിക്കറ്റുകള്‍ക്കും പെർമിറ്റുകള്‍ക്കുമായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി നേരിട്ട് സമർപ്പിക്കാം. മിനിറ്റുകള്‍ക്കുള്ളില്‍ സർട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി തന്നെ ലഭ്യമാകും. ഇത് ഫോണില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അതത് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.

വിദേശത്തുനിന്നു പോലും സേവനങ്ങള്‍ക്ക് അപേക്ഷിക്കാം. ലോഗിങ് ഒടിപി ലഭിക്കാൻ ഇ-മെയില്‍ സൗകര്യം പ്രയോജനപ്പെടുത്താം. ഓണ്‍ലൈനായി വിവാഹ രജിസ്ട്രേഷൻ നടത്താൻ വീഡിയോ കെവൈസി സൗകര്യവും കെ-സ്‌മാർട്ടിലുണ്ട്. നല്‍കിയ അപേക്ഷയുടെ തത്‌സ്ഥിതി എന്തെന്ന് ഓരോ ഘട്ടത്തിലും അപേക്ഷകന് ഡിജിറ്റലായി പരിശോധിക്കാനുമാകും.