ന​ഗരത്തിൽ വെച്ച് അജാസ് ഇന്ദുജയെ മർദിച്ചു, പിന്നാലെ തൂങ്ങിമരണം; പാലോട് ആത്മഹത്യയിൽ നിർണായക വിവരങ്ങൾ പൊലീസിന്

തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജ ആത്‍മഹത്യ ചെയ്ത കേസിൽ നിർണായക മൊഴികൾ പൊലീസിന്. തിരുവനന്തപുരം നഗരത്തിൽ വെച്ച് അജാസ് ഇന്ദുജയെ മർദിച്ചതായി പൊലീസ് പറയുന്നു. മർദിച്ചതിന് ശേഷം അജാസ് ഇന്ദുജയെ വിളിച്ച് ദേഷ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ദുജ ആത്മഹത്യ ചെയ്യുന്നത്. മരണവുമായി ബന്ധപ്പെട്ട് ഇന്ദുജയുടെ ഭർത്താവ് അഭിജിത്തിനേയും സുഹൃത്തായ അജാസിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരേയും ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ ലഭിക്കുന്നത്.

അഭിജിത്തിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തായ അജാസിനെ കസ്റ്റഡിയിൽ എടുത്തത്. അജാസുമായി ഇന്ദുജക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇതേ ചൊല്ലി അഭിജിത്തും ഇന്ദുജയും തമ്മിൽ സ്ഥിരം വഴക്കിട്ടിരുന്നു.

അജാസുമായും അഭിജിത്തു വഴക്കിട്ടു. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം നഗരത്തിൽ വെച്ച് അജാസ്, ഇന്ദുജയെ മർദിച്ചു.

ഇതിന്റെ പാടുകളാണ് ഇന്ദുജയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ആത്മഹത്യക്ക് തൊട്ടു മുമ്പ് അജാസ് ഇന്ദുജയെ വിളിച്ചു ദേഷ്യപ്പെട്ടു. പിന്നാലെയാണ് തൂങ്ങി മരിക്കുന്നത്.

അതേസമയം, ഭർത്താവ് അഭിജിത്തിന്റെയും സുഹൃത്ത് അജാസിന്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ആത്‍മഹത്യക്ക് കാരണം ഇരുവരുടെയും നിരന്തര മാനസിക പീഡനവും മർദ്ദനവും ആണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി.

അഭിജിത്തിനെതിരെ ഭർതൃ പീഡനം, ആത്‍മഹത്യ പ്രേരണ, ദേഹോപദ്രവം ഏല്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തും. അജാസിനെതിരെ പട്ടികജാതി പീഡനം, മർദ്ധനം, ആത്‍മഹത്യ പ്രേരണ വകുപ്പുകൾ ചുമത്തും.

ആദിവാസി സമൂഹത്തിൽ പെട്ട ഇന്ദുജയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ്.

മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പ്രണയത്തി‌ലായിരുന്ന ഇരുവരുടെയും വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതിക്കാത്തതിനെ തുടർന്ന് ഇന്ദുജയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അമ്പലത്തിൽ കൊണ്ട് പോയി താലി കെട്ടുകയായിരുന്നു.

ഇതിനു ശേഷം വീട്ടുകാരുമായി ഇന്ദുജക്ക് കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. ഭർതൃ വീട്ടിൽ ഇന്ദുജ നിരന്തരം പീഡനത്തിന് ഇരയായെന്ന ബന്ധുക്കളുടെ ആരോപണവും ഇൻക്വസ്റ്റിനിടെ ഇന്ദുജയുടെ ദേഹത്തു കണ്ട പരിക്കുകളുമാണ് കേസിൽ വഴിത്തിരുവുണ്ടാക്കിയത്. കണ്ണിന് സമീപവും തോളിലും ആയിരുന്നു പരിക്കുകൾ. മരണം നടന്ന അന്ന് തന്നെ പൊലീസ് അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്തു.