അലകടലാകാൻ പാലക്കാട്; പരസ്യപ്രചാരണത്തിന്‍റെ അവസാന മണിക്കൂറില്‍ ആവേശം വാനോളം; മുന്നണികളെല്ലാം തികഞ്ഞ ആവേശത്തിൽ; റോഡ് ഷോ ഉടൻ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പാലക്കാട് ആവേശം വാനോളം.

പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോള്‍ മുന്നണികളെല്ലാം തികഞ്ഞ ആവേശത്തിലാണ്. അല്‍പ്പസമയത്തിനകം ബിജെപിയുടെയും യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും കൊട്ടിക്കലാശം പാലക്കാട് നടക്കും.

മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാല്‍ നിറഞ്ഞിരിക്കുകയാണ് പാലക്കാട് വീഥികള്‍. കൊട്ടിക്കലാശത്തിന് വലിയ ജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ, യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ തമ്മിലുള്ള ത്രികോണപ്പോരില്‍ 20ന് ജനം വിധിയെഴുതാനിരിക്കെ പരസ്യപ്രചാരണത്തിന്‍റെ സമാപനം ആവേശകടലാക്കി മാറ്റുകയാണ് പ്രവര്‍ത്തകര്‍.

മൂന്ന് മുന്നണി സ്ഥാനാർത്ഥികളുടെയും റോഡ് ഷോ അല്‍പ്പസമയത്തിനകം ആരംഭിക്കും. റോഡ് ഷോയ്ക്ക് പിന്നാലെയായിരിക്കം പാലക്കാട് സ്റ്റേഡിയം പരിസരത്ത് കൊട്ടിക്കലാശം നടക്കുക. യുഡിഎഫ് സ്ഥാനാ൪ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ റോഡ് ഷോ ഒലവക്കോട് നിന്നായിരിക്കും ആരംഭിക്കുക.

എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന്റെ റോഡ്ഷോ വൈകീട്ട് നാലോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന്‍റെ റോഡ് ഷോ മേലാമുറി ജങ്ഷനില്‍ നിന്നുമാണ് തുടങ്ങും.