മംഗളൂരു: ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയ കേസില്‍ ഒരു പ്രതിയെ കൂടി ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു.
മാല്‍പെ-കൊച്ചി കപ്പല്‍ശാല ലിമിറ്റഡിലെ ജീവനക്കാരന്‍ ഹിരേന്ദ്ര കുമാർ എന്ന ഭരത് കുമാർ ഖദായതയെയാണ് (34) അറസ്റ്റ് ചെയ്തത്. ഇയാള്‍ ഗുജറാത്ത് ആനന്ദ താലൂക്കിലെ കൈലാസ് നഗര്‍ സ്വദേശിയാണ്.
ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം മൂന്നായി. കഴിഞ്ഞ മാസം 21ന് ഉത്തർപ്രദേശ് സ്വദേശികളായ രോഹിതിനെയും സാന്ത്രിയേയും അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
രോഹിതും സാന്ത്രിയും മാല്‍പെ കപ്പല്‍ശാലയില്‍ പ്രവർത്തിക്കുന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു.
ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന കാര്യങ്ങളും മറ്റ് രഹസ്യ വിവരങ്ങളും വാട്ട്‌സ്‌ആപ്പ് വഴി പാകിസ്താനുമായി പങ്കുവെച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍.
ഇതിന് ഇവര്‍ക്ക് പണവും ലഭിച്ചു. കാർക്കള സബ് ഡിവിഷൻ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹർഷ പ്രിയംവദയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹിരേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇപ്പോഴും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
