ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല; എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടെന്ന് തീരുമാനം

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടതില്ലെന്നാണ് നടന്റെ തീരുമാനം. കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് തീരുമാനം. സിനിമയില്‍ അവസരം നല്‍കാമെന്ന് വാദ്ഗാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

കോതമംഗലം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ നടനെതിരെ കേസെടുത്ത് അന്വേഷണം നടക്കുകയാണ്. കേസില്‍ നിവിനെ ഇന്നലെ പോലീസ് ചോദ്യം ചെയ്തിരുന്നു. 2023 ഡിസംബര്‍ 14,15 തീയതികളില്‍ ദുബായിൽ വച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പോലീസിനു നൽകിയ മൊഴി.

മൊബൈല്‍ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കേസിൽ ആറാം പ്രതിയായ നിവിൻ പോളിക്കെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാൽ, നടി പറയുന്ന ദിവസങ്ങളിൽ നിവിൻ ‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ ഷൂട്ടിങ്ങിനായി കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞത്. യുവതി പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ആരോപണങ്ങള്‍ തള്ളി നിവിന്‍ രംഗത്തെത്തിയിരുന്നു. വാർത്ത പുറത്തുവന്ന രാത്രി തന്നെ നിവിൻ പോളി വാർത്താസമ്മേളനം വിളിച്ച് ആരോപണങ്ങൾ നിഷേധിച്ചിരുന്നു.