കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി ആർഎൽ നിതിൻ രാജിന്റെ മരണത്തിലെ അന്വേഷണത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തി അറിയിച്ച് കുടുംബം. പ്രതികളെ സഹായിക്കുന്ന നടപടിയാണ് പൊലീസിൽ നിന്നുണ്ടായതെന്നും മകന് നീതി ലഭിച്ചില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാതാപിതാക്കൾ വൈകാരികമായി പ്രതികരിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ നിതിൻ രാജിൻ്റെ അമ്മ ലത പൊട്ടിക്കരഞ്ഞു. 95 ദിവസമായി നിതിൻ രാജ് മരിച്ചിട്ട്. ഇതുവരെയും മകന് നീതി ലഭിച്ചിട്ടില്ലെന്ന് ലത പറഞ്ഞു.
മുഖ്യമന്ത്രിയെ കണ്ടു കാര്യങ്ങൾ ബോധിപ്പിച്ചെന്ന് പിതാവ് നിതിൻ രാജിന്റെ അച്ഛൻ രാജൻ പ്രതികരിച്ചു. ആദ്യഘട്ടത്തിൽ അന്വേഷണം അട്ടിമറിച്ചു. പ്രതികളെ സഹായിക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. മകന് നീതി കിട്ടുമെന്ന് തന്നെയാണ് വിശ്വാസം. ആഭ്യന്തരമന്ത്രിയുമായി സംസാരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. സർക്കാരിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും നിതിൻ രാജിൻ്റെ അച്ഛൻ പറഞ്ഞു.
