നിപ: ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 14കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 330 പേര്‍; 101 പേർ ഹൈറിസ്ക്ക് വിഭാഗത്തിൽ; 68 പേർ ആരോഗ്യ പ്രവർത്തകർ

കോഴിക്കോട്: മലപ്പുറത്ത് നിപ സംശയിച്ച്‌ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 7 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ്.

ആറ് പേർ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുളളത്. നിപ ബാധിച്ച്‌ മരിച്ച 14 വയസുകാരന്റെ ബന്ധുക്കള്‍ക്കും രോഗലക്ഷണമില്ല.

14 കാരന്റെ സമ്പർക്കപ്പട്ടികയില്‍ 330 പേരാണുളളത്. ഇവരില്‍ 101 പേരെ ഹൈറിസ്ക്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്.

മരിച്ച കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം മരത്തില്‍ നിന്ന് അമ്പഴങ്ങ പറിച്ച്‌ കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിൻ്റെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചു. പ്രദേശത്ത് വീടുകള്‍ കയറിയുളള സർവെ അടക്കം പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നാളെ സാമൂഹ്യ അകലം പാലിച്ച്‌ പ്ലസ് വണ്‍ അലോട്ട്മെൻ്റ് നടക്കും.