ഖമനയിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാനിൽ പുതിയ നേതൃത്വം; നേതൃകൗണ്‍സിലിലേക്ക് അയത്തുല്ല അലിറേസ അറഫി, ഐആര്‍ജിസി തലവനായി അഹമ്മദ് വാഹിദി

ഇറാൻ പരമോന്നത നേതാവ് ഖമനയിയുടെ കൊലപാതകത്തിന് പിന്നാലെ പുതിയ നേതൃത്വം ചുമതലയേറ്റു. അയത്തുല്ല അലിറേസ അറഫിയെ ഇറാന്റെ നേതൃ കൗണ്‍സിലിലേക്ക് നിയമിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ പരമോന്നത നേതാവിന്റെ ചുമതല നിറവേറ്റുന്നത് ഈ സംഘടനയാണ്. മുന്‍ ആഭ്യന്തരമന്ത്രി അഹമദ് വാഹിദി ഐആര്‍ജിസിയുടെ പുതിയ തലവനാകും. പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് ശേഷമുള്ള ഇറാന്‍ പ്രസിഡന്റിന്റെ ആദ്യ പ്രതികരണവും പുറത്തുവന്നു. ഐആര്‍ജിസി തലവന്‍ മുഹമ്മദ് പാക്‌പോര്‍ ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ, സൈനിക ചട്ടക്കൂടിനെ താറുമാറാക്കിയ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ടെഹ്റാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

2025 ഡിസംബറിലാണ് ഐആര്‍ജിസിയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫായി അഹമ്മദ് വാഹിദി നിയമിതനാകുന്നത്. അദ്ദേഹം മുന്‍പ് പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഗാര്‍ഡിയന്‍ കൗണ്‍സിലിലെ പുരോഹിത അംഗമായിരുന്നു അയത്തുല്ല അലിറേസ അറഫി. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ പരമോന്നത നേതാവിന്റെ ചുമതല നിറവേറ്റുന്നത് നേതൃസംഘടനയായിരിക്കും. പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഘോലാംഹൊസൈന്‍ മൊഹ്സെനി എജെയ് എന്നിവരോടൊപ്പം അറാഫിയും താല്‍ക്കാലിക നേതൃത്വ കൗണ്‍സിലിന്റെ ഭാഗമാകും.

അമേരിക്കയ്ക്കും ഇസ്രായേലിനും ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അലി ലാരിജാനി പറഞ്ഞു. ഖമനയിയുടെ കൊലപാതകം മുസ്ലിംകള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. ഖമേനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്നത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അവകാശവും കടമയുമെന്നും പെസഷ്‌കിയാന്‍ വ്യക്തമാക്കി.