ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷ പഴുതടച്ച രീതിയിൽ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.
അടുത്തവർഷം മുതൽ ഓൺലൈനായിട്ടാകും പരീക്ഷ.ചോദ്യപേപ്പർ ചോർന്നത് സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് മന്ത്രി മാദ്ധ്യമങ്ങളെ കണ്ടത്.
യോഗ്യരായ വിദ്യാർത്ഥികളുടെ സീറ്റ് തട്ടിയെടുക്കാൻ പരീക്ഷാ മാഫിയയെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം,സി.ബി.ഐ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. 50ൽപ്പരം പേരെ ചോദ്യം ചെയ്യുന്നു.
ഇന്നലെ അറസ്റ്റിലായ ധനഞ്ജയ് ലോഖാണ്ഡെയെ കോടതി ആറുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു.
മഹാരാഷ്ട്രയിലെ അഹല്യാനഗറിൽ നിന്നാണ് പിടിയിലായത്. റാക്കറ്റിലെ കണ്ണിയും ബ്യൂട്ടീഷ്യനുമായ പുണെയിലെ മനീഷ വാഗ്മാറെ ചോദ്യപേപ്പർ ധനഞ്ജയ്ക്കു കൈമാറി.
ഇയാളിൽ നിന്നാണ് നാസിക്കിലെ ബി.എ.എം.എസ് വിദ്യാർത്ഥിയുമായ ശുഭം ഖൈർനർക്ക് പേപ്പർ ലഭിച്ചതെന്ന് സി.ബി.ഐ പറയുന്നു.
മനീഷയ്ക്ക് ഡെന്റൽ ഡോക്ടറായ ഭർത്താവാണ് ചോദ്യപേപ്പർ നൽകിയത്. രണ്ടുപേരും സി.ബി.ഐ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
