മാളിക്കടവിലെ കൊലപാതകം: പ്രതിക്കായി അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകി പൊലീസ്

കോഴിക്കോട്: മാളിക്കടവിൽ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി.

 

കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയത്. കൊലപാതകം നടന്ന മാളിക്കടവിലെ വൈശാഖന്റെ സ്ഥാപനത്തിൽ ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

 

പതിനാറ് വയസ്സു മുതൽ പ്രതി യുവതിയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. അതിനാൽ പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചേർത്ത് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഈ കേസിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

 

വിവാഹം കഴിച്ചില്ലെങ്കിൽ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയത്. ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷമാണ് കൊലപാതകം.