അരി മറിച്ച്‌ വിറ്റതുവഴി സര്‍ക്കാരിന് 12,33,765 രൂപ നഷ്ടം; സാമ്പത്തിക ക്രമക്കേട് കേസിൽ മുണ്ടക്കയം മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ക്ലാര്‍ക്കിനെയും കഠിന തടവിന് ശിക്ഷിച്ച് കോടതി

കോട്ടയം: അരി മറിച്ചു വിറ്റ് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ കോട്ടയം ജില്ലയിലെ മുണ്ടക്കയം മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ക്ലാർക്കിനെയും കഠിന തടവിന് ശിക്ഷിച്ച്‌ കോടതി.

മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ പി കെ സോമനെയും ക്ലാർക്കായിരുന്ന പി കെ റഷീദിനെയും സാമ്പത്തിക ക്രമക്കേട് നടത്തിയതിന് വിവിധ വകുപ്പുകളിലായി ആകെ 10 വർഷം വീതം കഠിന തടവിനും മൂന്ന് ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനുമാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്.

2003-2006 കാലഘട്ടത്തില്‍ മുണ്ടക്കയം ടൗണ്‍ ബൈപ്പാസ് റോഡിന്‍റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വരുന്ന പ്രോജക്ടിന്റെ നടത്തിപ്പിനായി ഡിസ്ട്രിക്‌ട് റൂറല്‍ ഡവലപ്മെന്റ് ഏജൻസി വഴി 99.9 മെട്രിക് ടണ്‍ അരി മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന് അനുവദിച്ചിരുന്നു. ബൈപ്പാസ് പണി ഉപേക്ഷിച്ചപ്പോള്‍ അനുവദിച്ച അരി മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി കെ സോമനും ക്ലാർക്കായിരുന്ന പി കെ റഷീദും ചേർന്ന് മറിച്ച്‌ വിറ്റതുവഴി സർക്കാരിന് 12,33,765 രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.