എംഎസ്‌സി എല്‍സ 3 കപ്പൽ അപകടം; മൂന്ന് നാവികര്‍ക്ക് രാജ്യം വിടാന്‍ അനുമതി നല്‍കി കോടതി

എംഎസ്‌സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് മൂന്ന് നാവികര്‍ക്ക് രാജ്യം വിടാൻ അനുമതി നൽകി ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി അനുമതി നല്‍കിയത്. പത്ത് ലക്ഷം രൂപയുടെ ആള്‍ ജാമ്യം നല്‍കണം. ഒരു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയും നല്‍കണം. നാവികര്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ ഓണ്‍ലൈനായി ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കപ്പലിന്റെ കാപ്റ്റന്‍ ഉള്‍പ്പെടെ മറ്റ് നാല് നാവികരുടെ കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകും. മജിസ്ട്രേറ്റിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക.

അതേസമയം, കൊച്ചി തീരത്തിന് സമീപം മുങ്ങിയ ഈ കപ്പലിനെക്കുറിച്ച് വിഴിഞ്ഞം തുറമുഖ കമ്പനിയായ അദാനി പോര്‍ട്ട്സ് നിര്‍ണ്ണായക വെളിപ്പെടുത്തലാണ് നടത്തിയത്. വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കയറ്റാനായി എത്തിയപ്പോള്‍ തന്നെ കപ്പലിന് ഒരു വശത്തേക്ക് ചെരിവുണ്ടായിരുന്നുവെന്നാണ് കമ്പനി വെളിപ്പെടുത്തിയത്. ആ സമയത്ത് തന്നെ കപ്പലില്‍ വെള്ളം കയറിയിരുന്നു. കൂടാതെ, കപ്പലിന്റെ സ്റ്റെബിലിറ്റിയെ ബാധിക്കുന്ന തരത്തില്‍ ബല്ലാസ്റ്റ് ടാങ്കില്‍ ചോര്‍ച്ച ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2006-ല്‍ അപകടത്തില്‍പെട്ട കപ്പലാണ് എംഎസ്‌സി എല്‍സ-3. എന്നാല്‍ കാര്യമായ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.