കേരളത്തിൽ മോദിയുടെ ഗ്യാരന്റി പാഴാകും; ബി.ജെ.പി കരകയറില്ല: രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ

 

കോഴിക്കോട്: എത്ര പ്രമുഖരെ അണിനിരത്തിയാലും കേരളത്തില്‍ ബി.ജെ.പി പച്ച തൊടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി.

 

പതിനെട്ടാം ലോക്സഭസഭയിലേക്ക് ഒരംഗത്തെ പോലും ഡല്‍ഹിക്ക് അയക്കാൻ ബി.ജെ.പിക്ക് സാധിക്കില്ല. മോദി കേരളത്തില്‍ വന്നോട്ടെ എന്നും മോദി ഗ്യാരന്‍റി പറഞ്ഞ് തൃപ്തി അടയട്ടെ എന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

 

മോദിയുടെ ഒച്ച പോകുന്നതല്ലാതെ കേരളത്തില്‍ ഒരു റിസല്‍ട്ടും ഉണ്ടാക്കില്ല. വെറുതെ സമയം കളയുകയാണ്. തൃശൂര്‍ എടുത്താല്‍ പിന്നെ നമ്മള്‍ സഞ്ചരിക്കുമ്ബോള്‍ തൃശൂര്‍ വേണ്ടെയെന്നും മുരളീധരൻ പരിഹസിച്ചു.

 

പ്രധാനമന്ത്രി വിളിച്ച ചടങ്ങിലേക്ക് കുറേ സ്ത്രീകള്‍ പോയിട്ടുണ്ട്. പിണറായി വിളിക്കുന്ന ചടങ്ങിലേക്കും സ്ത്രീകള്‍ പോകാറുണ്ട്. അധികാരമുണ്ടെങ്കില്‍ കോണ്‍ഗ്രസ് വിളിക്കുന്ന ചടങ്ങിലേക്ക് ആളുകള്‍ വരും. അങ്ങനെ ഉള്ളവരെ ബി.ജെ.പി വോട്ടായി കണക്ക് കൂട്ടേണ്ട.

 

നടി ശോഭന അടക്കം സ്വതന്ത്രമായി തീരുമാനം എടുക്കാൻ അധികാരമുള്ളവരാണ് മോദിയുടെ പരിപാടിയില്‍ പങ്കെടുത്തത്. എത്ര നടന്മാരെയും ക്രിക്കറ്റ് താരങ്ങളെയും ഗായകരെയും ബിസിനസുകാരെയും അണിനിരത്തിയാലും കേരളത്തില്‍ ബി.ജെ.പി പച്ച തൊടില്ലെന്നും മുരളീധരൻ പറഞ്ഞു.

 

മോദി ഇടക്കിടെ പിണറായി വിജയനെ സ്വര്‍ണവും വെള്ളിയും ഓര്‍മിപ്പിക്കുന്നുണ്ട്. വലിയ കളി കളിക്കേണ്ടെന്നാണ് മോദി ഉദ്ദേശിച്ചത്. അതു കൊണ്ടാണ് പിണറായി നരേന്ദ്ര മോദി എന്ന് തികച്ച്‌ പറയാത്തത്. അതിനാലാണ് എം.പിമാരെ പാര്‍ലമെന്‍റില്‍ നിന്ന് സസ്പെൻഡ് ചെയ്തതിനെ കുറിച്ച്‌ പിണറായി പ്രതികരിക്കാത്തതും മുരളീധരൻ കുറ്റപ്പെടുത്തി.