മോഡലിംഗ് -സെക്‌സ് റാക്കറ്റ് കേസ്; പിടിയിലായ ബിലാല്‍ യുവതികളെ വിദേശത്ത് എത്തിക്കുന്ന മുഖ്യകണ്ണിയെന്ന് പൊലീസ്

കൊച്ചി: മോഡലിംഗ് -സെക്‌സ് റാക്കറ്റ് കേസില്‍ പിടിയിലായ ബിലാല്‍ യുവതികളെ വിദേശത്ത് എത്തിക്കുന്ന മുഖ്യകണ്ണിയെന്ന് പൊലീസ്.

അറസ്റ്റിലായ സിന്ധുവിനെ ബിലാല്‍ പരിചയപ്പെട്ടത് ദുബൈയില്‍ വച്ചാണ്. സിന്ധു യുവതികള്‍ക്ക് വിസ എടുത്ത് കൊടുത്തത് ബിലാല്‍ പറഞ്ഞത് അനുസരിച്ചെന്നും പൊലീസ് കണ്ടെത്തി. ബിലാല്‍ ദുബൈയില്‍ അറിയപ്പെട്ടിരുന്നത് പല പേരുകളിലാണ്. ബിലാലിന്‍റെ ഫോണില്‍ നിറയെ യുവതികളുടെ ചിത്രങ്ങള്‍ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. സെക്സ് റാക്കറ്റ് സംഘത്തിന് മോഡലിങ് രംഗത്തെ യുവതികളുടെ ചിത്രങ്ങള്‍ എത്തിക്കാൻ ടെലഗ്രാം ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. ബിലാലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

തിരുവനന്തപുരം ചാരുമൂട് സ്വദേശിയായ പ്രതി ബിലാല്‍, ശ്രീകുമാർ എന്നിങ്ങനെ പല പേരുകളിലാണ് അറിയിപ്പെട്ടിരുന്നത്. മാവേലിക്കരയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ദുബൈയില്‍ ഫാഷൻ ഷോയില്‍ പങ്കെടുക്കാം എന്ന് പറഞ്ഞാണ് മലയാളി യുവതികളെ കൊണ്ടുപോയി സെക്സ് റാക്കറ്റ് കെണിയില്‍ പെടുത്തിയത്. മാസങ്ങളോളം ലഹരി മരുന്ന് കുത്തിവച്ചാണ് യുവതികളെ പീഡിപ്പിച്ചത്.

 

സിന്ധു പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇടപാടുകാർക്ക് അയച്ച്‌ കൊടുത്ത് വിലപേശല്‍ നടത്തിയതിന്‍റെ തെളിവ് പൊലീസ് ലഭിച്ചു. ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകള്‍ അന്വേഷണ സംഘം ശേഖരിച്ചു. മോഡലിങ്ങിന്റെ മറവില്‍ പെണ്‍കുട്ടികളെ സെക്സ് റാക്കറ്റിന് മുന്നിലെത്തിച്ച കേസില്‍ ഒന്നാം പ്രതി സിന്ധുവിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. കൂട്ട ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തിയത് സിന്ധുവാണെന്നും റിപ്പോർട്ടിലുണ്ട്. സിന്ധുവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ദുബൈയില്‍ ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുകയായിരുന്നു സിന്ധു.