എന്തിനാണ് ചാനലിന്റെ ഉപകരണങ്ങള്‍ പിടിച്ചെടുത്തത്; മറുനാടൻ മലയാളി ഓഫീസിലെ റെയ്ഡില്‍ പൊലീസിനെ വിമര്‍ശിച്ച്‌ ഹെെക്കോടതി

സ്വന്തം ലേഖിക

കൊച്ചി: മറുനാടൻ മലയാളി ഓണ്‍ലെെൻ ചാനലിലെ ഓഫീസില്‍ റെയ്ഡ് നടത്തി പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങള്‍ വിട്ട് നല്‍കണമെന്ന് ഹെെക്കോടതി.

കമ്പ്യൂട്ടറുകളും മോണിറ്ററുകളും ഉടൻ വിട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
പട്ടിക ജാതി/ പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം എടുത്ത കേസില്‍ എന്തിനാണ് ചാനലിന്റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുന്നതെന്ന് കോടതി ചോദിച്ചു.

കൂടാതെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കേസ് തെളിയിക്കേണ്ടതെന്നും കോടതി പൊലീസിനോട് പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങള്‍ എല്ലാം ഒരാഴ്ചയ്ക്കുള്ളില്‍ വിട്ടു നല്‍കാനാണ് കോടതി നിര്‍ദേശം.

അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച പി വി ശ്രീനിജൻ എം എല്‍ എയുടെ പരാതിയില്‍ എടുത്ത കേസിലാണ് ചാനലിന്റെ ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തത്. 29 കമ്പ്യുട്ടര്‍, ക്യാമറകള്‍, ലാപ്‌ടോപ് എന്നിവയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉപകരണങ്ങളിലെ വിവരങ്ങള്‍ കോപ്പി ചെയ്യാൻ സാവകാശം വേണമെന്ന വാദം പൊലീസ് അംഗീകരിച്ചിരുന്നില്ല.