കൊച്ചി: കൊച്ചി മറൈൻ ഡ്രൈവില്‍ നടന്ന ഫ്ലവർ ഷോയിലുണ്ടായ അപകടത്തില്‍ ഫ്ലവർ ഷോ സംഘാടകരായ ജിസിഡിഎ, എറണാകുളം ജില്ലാ അഗ്രി – ഹോർട്ടികള്‍ച്ചർ സൊസൈറ്റി എന്നിവർക്കെതിരെ കേസെടുത്തു.
പരിക്കേറ്റ ബിന്ദുവിന്റെ ഭർത്താവിന്റെ പരാതിയിലാണ് എറണാകുളം സെൻട്രല്‍ പൊലീസ് കേസെടുത്തത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ നടപ്പാത ക്രമീകരിച്ചെന്നും ഇത് അപകടത്തിനിടയാക്കിയെന്നുമായിരുന്നു പരാതി.
ഫ്ലവർ ഷോ കാണാനെത്തിയ പള്ളുരുത്തി സ്വദേശിയായ യുവതിക്കാണ് പ്ലാറ്റ്ഫോംമില്‍ നിന്ന് വീണ് പരിക്കേറ്റത്. ഫ്ലവർ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയില്‍ തെന്നി വീണ് വീട്ടമ്മയുടെ കൈക്ക് രണ്ട് ഒടിവുകളുണ്ടായി.
പവിലിയനില്‍ വെള്ളം കെട്ടി ചെളിഞ്ഞ് കിടക്കുന്നതിനാല്‍ വരുന്നവർക്ക് നടക്കുന്നതിനായാണ് പ്ലൈവുഡുകള്‍ പവിലിയനില്‍ മൊത്തം നിരത്തിയത്. വീട്ടമ്മ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സർജറി വേണമെന്ന് ഡോക്ടർമാർ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ കളക്ടർക്കും ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നല്‍കിയിരുന്നു.
