കോൺഗ്രസ് ലീഡ് ചെയ്തപ്പോൾ കാളി ക്ഷേത്രത്തിലെത്തി വഴിപാട് നേർന്നു, ബിജെപി ജയിച്ചതിന് പിന്നാലെ ക്ഷേത്രത്തിലെത്തി വിരലറുത്ത് മാറ്റി

റായ്പൂർ: ലോകസഭാ തെരെഞ്ഞെടുപ്പിൽ ബിജെപി ജയിച്ചതിന് പിന്നാലെ വിരലറുത്ത് മാറ്റി യുവാവ്. ദുർഗേഷ് പാണ്ഡേയ് എന്ന മുപ്പതുകാരനാണ് ക്ഷേത്രത്തിലെത്തി വിരലറുത്ത് മാറ്റിയത്. ഛത്തീസ്ഗഢിലെ ബരാംപൂരിലാണ് സംഭവം.

വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് കോൺഗ്രസ് ലീഡ് ചെയ്യുന്നത് കണ്ട് ഇയാൾ അടുത്തുള്ള കാളിക്ഷേത്രത്തിലെത്തി ബി.ജെ.പിക്ക് വേണ്ടി പ്രാർഥിച്ചു. വോട്ടെണ്ണലിനൊടുവിൽ ബി.ജെ.പി ജയിച്ചതോടെ കാളി ക്ഷേത്രത്തിലെത്തി ഇയാൾ വിരൽമുറിക്കുകയായിരുന്നു.

തുടർന്നുണ്ടായ രക്​തസ്രാവം തുണി ഉപയോഗിച്ച് തടയാൻ ഇയാൾ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പിന്നീട് അടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഇയാളെ പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

ഡോക്ടർമാർ ഉടൻ തന്നെ മുറിച്ച് മാറ്റിയ കൈവിരൽ തുന്നിച്ചേർക്കാനായി ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല. യുവാവ് ഇപ്പോൾ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. കോൺഗ്രസിന്റെ മുന്നേറ്റത്തിൽ ഗ്രാമത്തിലെ പാർട്ടി പ്രവർത്തകർ സന്തോഷിക്കുന്നത് തന്നെ അസ്വസ്ഥനാക്കി.

തുടർന്ന് ത​ന്റെ വിശ്വാസപ്രകാരം കാളിക്ഷേത്രത്തിലെത്തി പ്രാർഥിക്കുകയായിരുന്നു. ബി.ജെ.പി വിജയം നേടിയതോടെ കാളിക്ക് താൻ വിരൽ സമർപ്പിക്കുകയായിരുന്നു. മോദി 400ലേറെ സീറ്റുകളിൽ വിജയിച്ചിരുന്നുവെങ്കിൽ തനിക്ക് കൂടുതൽ സന്തോഷമായേനെയെന്നും പാണ്ഡേയ് പറഞ്ഞു.