വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചു പെണ്‍കുട്ടിയെ ഗർഭിണിയാക്കി കാമുകൻ മുങ്ങി, നേപ്പാളി യുവതിക്ക് നഷ്ടമായത് സ്വന്തം കുടുംബവും ​ഗോത്രവും, ഗർഭഛിദ്രം നടത്തിയ‍ാല്‍ വിവാഹം കഴിക്കാമെന്ന വാ​ഗ്ദാനവും പാലിച്ചില്ല, ഒന്നിച്ചുകഴിഞ്ഞ പുരുഷനെ വിവാഹം കഴിച്ചില്ലെങ്കില്‍ ഊരുവിലക്ക്; ഇരുപത്തിരണ്ടുകാരി ഒരു വർഷമായി നീതി തേടി കേരളത്തിൽ

തൃശൂർ: പ്രണയിച്ച്‌ വഞ്ചിച്ചയാളില്‍ നിന്നും നീതി തേടി നാഗാലാൻഡ് സ്വദേശിനിയായ യുവതി ഒരു വർഷമായി തൃശ്ശൂരില്‍. പ്രണയിച്ച്‌ ഗർഭിണിയാക്കിയ തൃശ്ശൂർ സ്വദേശി വാക്കുമാറിയതോടെ ഇരുപത്തിരണ്ടുകാരിക്ക് നഷ്ടമായത് സ്വന്തം കുടുംബത്തെയും ഗോത്രത്തെയും.

ജന്മനാട്ടില്‍ കയറണമെങ്കില്‍ പോലും യുവതിക്ക് ഇനി പഴയ കാമുകൻ വിവാഹം കഴിച്ച്‌ വിവാഹ മോചനം നല്‍കണം. യുവാവിനെതിരെ തൃശ്ശൂരില്‍ താമസിച്ച്‌ കഴിഞ്ഞ ഒരു വർഷമായി നിയമപോരാട്ടം നടത്തുകയാണ് യുവതി. നാഗാലാൻഡിലെ ദിമാപുരിലെ ഗോത്രവർഗ കുടുംബാംഗമാണ് യുവതി. അച്ഛൻ പ്രാദേശിക ഗോത്രവർഗ സമുദായാംഗവും അമ്മ നേപ്പാള്‍ സ്വദേശിനിയുമാണ്.

അമ്മയുടെ പൗരത്വം ലഭിച്ച പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ രേഖകളൊക്കെയും നേപ്പാളില്‍ നിന്നുള്ളതാണ്. പെണ്‍കുട്ടി ഖത്തറില്‍ ജോലിക്കെത്തിയ സമയത്താണു തൃശൂർ കയ്പമംഗലം സ്വദേശിയ‍ുമായി അടുപ്പത്തിലാകുന്നത്. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നു പരാതിയില്‍ പറയുന്നു.

ഗർഭഛിദ്രം നടത്തിയ‍ാല്‍ വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചു പെണ്‍കുട്ടിയെ യുവാവ് നാഗാലാൻഡിലേക്കയച്ചു. ഗോത്രവർഗ കലാപം നടക്കുന്ന സമയമായിട്ടുപോലും പെണ്‍കുട്ടി പോയി ഗർഭഛിദ്രം നടത്തി. തിരിച്ചെത്തിയപ്പോള്‍ യുവാവ് മുങ്ങി. ആദ്യമായി ഒന്നിച്ചുകഴിഞ്ഞ പുരുഷനെത്തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ഊരുവിലക്കും എന്നതാണു പെണ്‍കുട്ടിയുടെ ഗോത്രത്തിന്റെ രീതി.

യുവാവ് വിവാഹത്തില്‍നിന്നു പിന്മാറിയതോടെ ഗോത്രവും കുടുംബവും പെണ്‍കുട്ടിയെ പുറത്താക്കി. വിവാഹം കഴിച്ച ശേഷം വിവാഹമോചനം നേടിയെത്തിയാല്‍ മാത്രമേ പെണ്‍കുട്ടിയോടു സംസാരിക്കാൻ പോലും കുടുംബം കൂട്ടാക്കൂ. ഇതോടെയാണു വിവാഹമെന്ന ആവശ്യം ഉന്നയിച്ചു പെണ്‍കുട്ടി ഒരുവർഷം മുമ്പ് തൃശൂരിലെത്തിയത്. ബിഎസ്പി പ്രവർത്തക രശ്മി മോഹനന്റെ സഹായത്തോടെ കയ്പമംഗലം പോലീസില്‍ പരാതി നല്‍കി.

കേസ് പിൻവലിച്ചാല്‍ വിവാഹം കഴിക്കാമെന്നു യുവാവ് വീണ്ടും വാഗ്ദാനം നല്‍കി. കേസ് പിൻവലിക്കാൻ യുവതി തയാറായതോടെ യുവാവ് വീണ്ടും നയം മാറ്റി. ഖത്തറിലേക്കു മടങ്ങുകയും ചെയ്തു. ഇതോടെ, ചതിയില്‍ മനംനൊന്ത പെണ്‍കുട്ടി പീഡന പരാതിയുമായി ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നിയമപോരാട്ടം തുടരുകയാണ് യുവതി.

ഹോസ്റ്റലിലാണ് താമസം. കോടതി നിർദേശപ്രകാരം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസ് പിൻവലിച്ച്‌ തിരിച്ചുപോകാൻ എത്ര പണം വേണമെങ്കിലും നല്‍കാമെന്നാണ് യുവാവും ബന്ധുക്കളും പറയുന്നത് എന്നാണ് യുവതി പറയുന്നത്. എന്നാല്‍, തനിക്കു വേണ്ടതു പണമോ പ്രണയമോ അല്ല. നാഗാലാൻഡിലുള്ള തന്റെ കുടുംബമാണെന്ന നിലപാടിലാണ് യുവതി. അതിനു വേണ്ടി ഒരു വർഷമല്ല, ഒരായുസ്സു മുഴുവൻ പോരാടുമെന്നും യുവതി കൂട്ടിച്ചേർത്തു.