മലപ്പുറത്ത് ഭൂമിക്കടയില്‍നിന്നു സ്ഫോടന ശബ്ദം; ഒരു കിലോമീറ്റർ ചുറ്റളവില്‍ ശബ്ദം കേട്ടെന്ന് നാട്ടുകാർ; രണ്ടു വീടുകള്‍ക്ക് വിള്ളല്‍; ചില വീടുകളുടെ മുറ്റം വിണ്ടുകീറി; ആളുകളെ മാറ്റി പാര്‍പ്പിച്ചു

മലപ്പുറം: മലപ്പുറത്ത് ഭൂമിക്കടയില്‍ നിന്നു സ്ഫോടന ശബ്ദം കേട്ടെന്ന് നാട്ടുകാർ.

നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഒരു കിലോമീറ്റർ ചുറ്റളവില്‍ ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്.

രണ്ടു വീടുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. ചില വീടുകളുടെ മുറ്റം വിണ്ടുകീറി. ശബ്ദം കേട്ട് ഭയന്ന ആളുകള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി. ആനക്കല്ല് നഗറിലെ ജനങ്ങളെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, ഭൂമികുലുക്കമല്ലെന്നാണ് അധികൃതർ പറയുന്നത്.
പോത്തുകല്ല് വില്ലേജ് ഓഫിസർ കെ.പി.വിനോദ്, പഞ്ചായത്ത് സെക്രട്ടറി എ.ഷക്കീല, പഞ്ചായത്ത് അംഗങ്ങളായ നാസർ സ്രാമ്പിക്കല്‍, സലൂബ് ജലീല്‍, ഓമന നാലോടി, മുസ്തഫ പാക്കട എന്നിവരും പൊലീസും സ്ഥലത്തെത്തി.

ഇവർ വീട്ടുകാരുമായി വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ 10.45നും തരിപ്പ് അനുഭവപെട്ടതായി പറയുന്നു. രണ്ടാഴ്ച മുൻപും സമാനമായ രീതിയില്‍ സ്ഫോടന ശബ്ദം ഉണ്ടായിരുന്നു. വില്ലേജ് അധികൃതർ നല്‍കിയ റിപ്പോർട്ടിനെ തുടർന്ന് മൈനിങ് ആൻഡ് ജിയോളജി അധികൃതരെത്തി പരിശോധന നടത്തിയിരുന്നു.