ആലപ്പുഴ: മാന്നാറില്‍ 15 വർഷം മുൻപ് കാണാതായ യുവതിയുടെ മൃതദേഹത്തിനായി നടത്തിയ പരിശോധനയില്‍ പുതിയ വഴിത്തിരിവ്.
കലയെ മറവുചെയ്തെന്ന് കരുതപ്പെടുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്‌റ്റിക് ടാങ്ക് കുഴിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഇത് പരിശോധനയ്ക്കായി അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹാവശിഷ്ടം കാണാതായ കലയുടേത് തന്നെയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. വിശദമായ പരിശോധന തുടരുകയാണ്.
മാവേലിക്കര മാന്നാർ സ്വദേശിയായ കലയാണ് (20) 15 വർഷം മുൻപ് കാണാതായത്. കലയുടെ ഭർത്താവ് അനിലിന്റെ വീടിന്റെ കോംപൗണ്ടിലുള്ള സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് പരിശോധന നടത്തുന്നത്. യുവതിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തുന്നത്.
കലയുടെ ഭർത്താവ് ഇസ്രയേലില്‍ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ് പൊലീസ്.
